കല്‍പ്പറ്റ: പതിറ്റാണ്ടുകള്‍ മുമ്പ് വനം വകുപ്പ് പിടിച്ചെടുത്ത കൃഷിഭൂമി തിരികെ ലഭിക്കുന്നതിന് കളക്ടറേറ്റ് പടിക്കല്‍ കാഞ്ഞിരങ്ങാട് കാഞ്ഞിരത്തിനാല്‍ കുടുംബാംഗങ്ങള്‍ തുടരുന്ന സത്യഗ്രഹത്തോട് സര്‍ക്കാരിന് അനുഭാവപൂര്‍ണമായ സമീപനമാണുള്ളതെന്ന് വനം മന്ത്രി ഷിബു ബേബി ജോണ്‍. റസ്റ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരം ചെയ്യുന്നവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ നീതിയും ശരിയുമുണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്.
പ്രശ്നപരിഹാരത്തിന് പ്രായോഗിക നിര്‍ദേശങ്ങളടങ്ങിയ റിപ്പോര്‍ട്ട് അടിയന്തരമായി സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. തടസവാദങ്ങള്‍ ഉന്നയിച്ച് സമയം നീട്ടരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അഞ്ചുപതിറ്റാണ്ട് പഴക്കമുള്ള കാഞ്ഞിരത്തിനാല്‍ ഭൂപ്രശ്നത്തിന് ശാശ്വത പരിഹാരമാണ് സര്‍ക്കാര്‍ ലക്ഷ്യം. വിഷയം കല്‍പ്പറ്റ എംഎല്‍എയും കൃഷിമന്ത്രിയുമായ ടി. സിദ്ദിഖുമായി കഴിഞ്ഞായാഴ്ച സംസാരിച്ചിരുന്നു.
വരുംദിവസങ്ങളില്‍ ചര്‍ച്ചകള്‍ ഉണ്ടാകും കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തതയാകുന്ന മുറയ്ക്ക് സമരപ്പന്തല്‍ സന്ദര്‍ശിക്കുമെന്നും മന്ത്രി പറഞ്ഞു. കാഞ്ഞിരത്തിനാല്‍ കുടുംബം 1967ല്‍ കുട്ടാനാടന്‍ കാര്‍ഡമം കമ്പനിയില്‍നിന്നു വിലയ്ക്കുവാങ്ങിയ 12 ഏക്കര്‍ കൃഷിയിടമാണ് 1971ലെ കേരള പ്രൈവറ്റ് ഫോറസ്റ്റ് (വെസ്റ്റിംഗ് ആന്‍ഡ് അസൈന്മെന്റ്) നിയമം ഉപയോഗപ്പെടുത്തി 1976ല്‍ വനം വകുപ്പ് പിടിച്ചെടുത്തത്. ഭൂമി തിരികേ കിട്ടുന്നതിന് നടത്തിയ വ്യവഹാരങ്ങളടക്കം ഫലം ചെയ്യാത്ത സാഹചര്യത്തിലാണ് കുടുംബാംഗങ്ങള്‍ 2015 ഓഗസ്റ്റ് 15ന് കളക്ടറേറ്റ് പടിക്കല്‍ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങിയത്. കൃഷിമന്ത്രി ടി. സിദ്ദിഖ് ദിവസങ്ങള്‍ മുമ്പ് സമരപ്പന്തല്‍ സന്ദര്‍ശിച്ചിരുന്നു.